കവിതകൾ

കറുപ്പ് =കുഴപ്പം
--------------------------
എത്ര കലർപ്പുകൾ ഉണ്ടായാലും 
ചില നീര് തെളിഞ്ഞ് കിടക്കും

പത്രവാർത്തകളിൽ
കൂട്ടി കൊടുപ്പുകാരനും
കുതികാല് വെട്ടുന്നവനും
ലിംഗം കൊണ്ട് പൂജിക്കുന്നവനും
വാണിഭം നടത്തുന്നവനും

ജാതി വാലുള്ള മനുഷ്യർ

പീഢിപ്പിക്കുന്ന പുരോഹിതനും 
കൊല്ലാൻ കൂട്ട് നിൽക്കുന്ന കന്യാവനിതയും

പുരാതന കുരിശ് താങ്ങികൾ

പക്ഷേ നിന്റെ എഴുത്തിൽ മുഴുവൻ
കറുത്ത കൈ ,കറുത്ത മനസ്സ്, കരി ദിനം
കരിങ്കാലി 

നിന്റെ സിനിമയിൽ കോളനിക്കാർ സമം കുഴപ്പക്കാർ

വരയിൽ കറുപ്പ് വല്യ കൊഴപ്പമാ 
നിന്റെ കാണിക്കലുകളിൽ

വെളുപ്പ് പുണ്യം ആഢ്യം

കറുത്തവന്റെയെല്ലാം കുഴപ്പം

ഞങ്ങളിൽ ഇവയൊന്നുമില്ല

നിന്റെ തത്വശാസ്ത്രങ്ങൾ തുറക്കാത്ത
മാനവികതയുടെ ഒരേടാണ് ഞങ്ങൾ

ഉണ്ടെന്ന് ചുമ്മാ വാകൊണ്ട് പറയാതെ തെളിവ് താടാ 
കൂത്തച്ചി മക്കളെ
തേവടിശ്ശി മക്കളേ
അമ്പലവാതികളേ

എപ്പോഴും
---------------

എന്തിനാണിവർ ഇങ്ങനെക്കെ പറയുന്നത്
എപ്പോഴും 

പാർശ്വവൽക്കരണം ചിതറിപ്പോയവർ ഒറ്റപ്പെട്ടവർ അപകർഷത ഉള്ളവർ

അരിക് വൽക്കരിക്കപ്പെടുക
എന്നാൽ നടുവ് അന്യമാവുക എന്നുമാണ്

ചിതറിത്തെറിക്കുക എന്നാൽ കേന്ദ്രം നഷ്ടപ്പെടുക എന്നുമാണ്

ഒറ്റപ്പെടുക എന്നാൽ കൂട്ടം പിരയുക എന്നുമാണ്

അപകർഷത എന്നാൽ അവകാശമില്ലാത്തിടത്ത് എന്നുമാണ്

അങ്ങനെയൊക്കെ ആയതിനാലാണ് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്.

ഫാസിസ്റ്റ് കാല കടങ്കഥ കവിത
----------------------------------------------------- . ആരിവൻ

മുണ്ടുടുത്ത മോഡിയും ഉടുക്കാത്ത മോഡിയും വരെ ഇവന്റെ ഇരകളത്രേ. 

വീട്ടിൽ നാട്ടിൽ കാട്ടിൽ
കുളത്തിൽ സ്കൂളിൽ  
പോലീസ് സ്റ്റേഷനിൽ 
തെരുവിൽ അമ്പലത്തിൽ 
പൊതു ഇടത്തിൽ 
വരയിൽ കലയിൽ സിനിമയിൽ എഴുത്തിൽ തൊഴുത്തിൽ 
പ്രണയത്തിൽ രതിയിൽ 
ദുരിതാശ്വാസ ക്യാമ്പിൽ
പോലും ആ ഫാസിസ്റ്റ് ഒളിഞ്ഞിരിക്കുന്നു.

ഇവൻ ഇല്ലാത്ത ഇടം കാട്ടുവോർക്ക് 
മൂന്ന് കൊമ്പൻമുയലിനെ തരാം 

ആരിവൻ

അറിയാമെങ്കിലും പറയില്ലെന്ന വാശിയുള്ളവൻ മലയാളി
ഉള്ളിലുള്ളവനെ തിരഞ്ഞ് നാട് മുഴുവൻ നടക്കുന്നവൻ അവനാണ്
മലയാളി.

കറുപ്പ്
-------------
ഒരു പക്ഷേ 
കറുത്ത കർക്കിടകത്തിൽ
ആദ്യമായി കണ്ട ഭംഗിയുള്ള കാഴ്ച്ച
കാർമേഘ തുണ്ടുപോലൊരു
കറുത്ത തുമ്പിയാവാം
അതങ്ങനെ വെളുത്ത തുമ്പയിൽ ചവിട്ടി നിൽക്കുന്നുണ്ടായിരിക്കാം
അതായിരിക്കാം
കറുപ്പിനെ പ്രണയിക്കാൻ കാരണം
വെളുപ്പിനോട് സഹതപിക്കാനും ...

ചെളിയിലെ മീനുകൾ
- - - - - - - - - - - - - - - - - 
കണ്ടാൽ സുന്ദരം  കണ്ണീരു പോൽ നേർത്ത ജലം അടിതെളിഞ്ഞ് കിടക്കും
അതിൽ കിടക്കുമ്പോഴവ മലിനജലം കയറാത്ത അറപോലെയാണ്

പെട്ടന്നാണ് കലക്കലുകൾ വരുന്നത്
കണ്ണ് തുറന്ന മീനുകൾ ഞെട്ടി
തങ്ങൾ കലങ്ങിയ വെള്ളത്തിലാണ് കിടക്കുന്നത്

പുഴ മാറി ഒഴുകിയതായിരിക്കില്ല
ചെളിയിൽ കിടന്ന മീൻ ചെകിളയിൽ കയറിയ ചെളി ഇറക്കിവിടാൻ പുഴയിലേക്ക് മാറിയതായിരിക്കാം

ചെളി ഒന്നെങ്കിൽ കഴുകിയിറങ്ങി പോണം അല്ലെങ്കിൽ അതവിടിരുന്നു കട്ടപിടിച്ച് ഉണങ്ങി പൊടിഞ്ഞ് പോകും മുമ്പ് ജീവൻ പോയിരിക്കും

നേർത്ത് നേർത്ത് ഇല്ലാതാവുന്ന കനത്ത ശബ്ദങ്ങൾ പോലെ
അതെ ചെളി ഒരു യാഥാർത്ഥ്യമാണ്.

Comments